സ്കൂൾ ജീവിതം പുരോഗമിച്ചു, യു. പി. വിട്ട് ഹൈസ്കൂളിൽ എത്തി. ചിലവുകൾ കൂടി.പോക്കറ്റ് മണി ഒരു പ്രധാന പ്രശ്നമായി.അപ്പനും അമ്മയും ജോലിക്കാരാണ്, എന്നാ ഒരു ഉറുപ്യ അധികം തരില്ല. സ്കൂളിലേക്ക് ബസിൽ പോവാൻ അങ്ങോട്ടുമിങ്ങോട്ടും രണ്ട് രൂപയാണ് ചെലവ്. 2 ഒറ്റ ഉറുപ്യ അവരുടെ കയ്യിലില്ലാത്ത ദിവസം മാത്രം ഭാഗ്യമുണ്ടെങ്കിൽ 3രൂപ കിട്ടും, അല്ലാത്ത ദിവസം 2രൂപ തന്നെ. പക്ഷെ അതോണ്ട് കാര്യം ഒന്നും നടക്കില്ല. സിനിമായ്ക്ക് പോണം, കളിക്കാൻ ബാറ്റും ബോളും വാങ്ങണം, ഇടക്ക് ഇടക്ക് സർബത്തും പഫ്‌സും കഴിക്കണം, ബീച്ചിൽ പോണം,കപ്പലണ്ടി കൊറിക്കണം, സൈക്ലിമ്മേ ലൈറ്റും ഫാനും ഫിറ്റീയണം അങ്ങനെ അങ്ങനെ ചെലവുകളുടെ പെരുമഴ.വീട്ടിൽ രണ്ടുമൂന്ന് കൗങ്ങും, കുരുമുളകും, കശുവണ്ടിയും ഒക്കെ ഇണ്ട്.അത് പറക്കി, ഒണക്കി വിറ്റാൽ കിട്ടണെന്റെ പകുതി തരും – അതാണ് വീട്ടുകാരുടെ ഡീൽ. സംഗതി തെരക്കേടില്ല, പൈസ കിട്ടും പക്ഷെ പണി കൊറച്ചെടുക്കണം, പോരാത്തേന് അത് ആ സീസണിൽ മാത്രേ കിട്ടത്തുള്ളൂ. അതുകൊണ്ട് അതാശ്രയിച്ച് എപ്പോളും കാര്യം നടകത്തില്ല. ഏറെ ആലോചിച്ചതിനുശേഷം ഒടുവിൽഎല്ലാ രാഷ്ട്രീയകാരേം മനസ്സിൽ ധ്യാനിച്ച് ഞാൻ ആ തീരുമാനത്തിൽ എത്തി – “അഴിമതി”. വൻ റിസ്‌ക്കും, പിടിക്കപ്പെട്ടാൽ പരിപ്പും ആവണ പരിപാടികൾ, പക്ഷേ അതുമായി ഞാൻ മുന്നോട്ട് തന്നെ പോയി.
റിസ്കിനുള്ള മെച്ചം വേണം എന്ന ചിന്ത ആക്രാന്തത്തിലേക്ക് എന്നെ നയിച്ചു. ഒരു നിമിഷം പട്ടാളക്കാരന്റെ മോളായ അമ്മയേയും, ബാങ്ക് ഉദ്യോഗസ്ഥന്റെ മോനായ അപ്പനെയും ഞാൻ അണ്ടറെസ്റ്റിമേറ്റ് ചെയ്തു. പലചരക്കു സാധനങ്ങളിൽ വൻ അഴിമതി സ്വപ്നം കണ്ട ഞാൻ, ഒരു കടലാസും പേനയും എപ്പഴും കയ്യിൽ കരുതി. വെളിച്ചെണ്ണ, പരിപ്പ് – അക്കാലത്ത് ദിനം പ്രതി വിലകൂടിയിരുന്ന രണ്ട് സാധനങ്ങളായിരുന്നു. അവയുടെ വില കൂട്ടി പറയാൻ മാത്രമല്ല, അളവിൽ 100 ഗ്രാം വരെ ഒക്കെ കുറച്ച് വേടിച്ച് അഴിമതി ഞാൻ സമ്പൂർണമാക്കി. ഞാൻ തന്നെ കടക്കാരന്റെ എന്നോണം എനിക്കിഷ്ടമുള്ള വെല ഇട്ടു ബില്ല് തയ്യാറാക്കി. പക്ഷെ പ്രതീക്ഷക്ക് വിപരീതമായി, പട്ടാളക്കാരന്റെ മോൾക്ക് ആല്ലാത്തിന്റേം വില നല്ല നിശ്ചയണ്ടാർന്നു. ഞാൻ സംശയത്തിന്റെ മുൾമുനയിലായി. പിന്നെ സാധനങ്ങൾ പോയി വേടിക്കാൻ വേറെ ആളില്ലാത്തത്കൊണ്ട് തത്കാലം ഞാൻ രക്ഷപെട്ടു.
നാളുകൾ മുന്നോട്ട് പോയി, പലചെരക്കിന്റെ അളവിൽ മാത്രമായി അഴിമതി. റിസ്ക്കും സംശയവും കൂടിയതോടെ വൈകാതെ ആ പ്രസ്ഥാനം ഞാൻ വിട്ടു.പിന്നെ എന്ത് എന്ന് ആലോചിച്ചിരിക്കുമ്പോഴാണ് സ്കൂളിൽ കുട്ടികൾക്ക് ഹിന്ദു ന്യൂസ്‌പേപ്പർ 1രൂപ നിരക്കിൽ കൊടുക്കുന്ന പദ്ധതി സ്കൂളും ഹിന്ദു ന്യൂസ്പേപ്പറും കൂടി ആരംഭിച്ചത്. ഞാനടക്കം എല്ലാകുട്ടികളും അതിൽ പങ്കാളികളായി. എന്നും 38 കുട്ടികൾക്ക് 38 ഹിന്ദു ന്യൂസ്‌പേപ്പർ ക്ലാസ്സിൽ വെരും. അദ്യമൊക്കെ എല്ലാ കുട്ടികളും നല്ല ഉത്സാഹത്തോടെ പേപ്പർ എടുത്തുകൊണ്ടുപോയി വായിച്ചിരുന്നു. പിന്നീട് അതാരും എടുക്കാതെ ആയി. ക്ലാസ്സിന്റെ ഒരു മൂലയിൽ ഹിന്ദു കുന്ന് കൂടി.ഞാനും എന്റെ ചില കൂട്ടുകാരും അതിലൊരു വല്യ ബിസിനസ് ഓപ്പർട്യൂണിറ്റി കണ്ടു. ആരും എടുക്കാത്ത ന്യൂസ്‌പേപ്പർ ഞങ്ങൾ ബാഗിലാക്കി വീട്ടിലേക്കു കൊണ്ടുപോയി. അത് എന്നും തുടർന്നു. സപ്പ്ലിമെന്റും മറ്റു പങ്ക്ത്തികളും ഉള്ള ദിവസം ഞങ്ങക്ക് നല്ല കൊയ്ത്തായിരുന്നു.വൈകാതെ ഞങ്ങടെ കയ്യിലുള്ള പേപ്പർ കുന്ന് കൂടിയതോടെ ഞങ്ങളത് വിൽക്കാൻ തീരുമാനിച്ചു. അത് വിറ്റ് ഞങ്ങൾ തെരക്കേടിലാത്ത ഒരു പൈസ ഉണ്ടാക്കി. പക്ഷെ അതൊരു കൂട്ടസംരംഭമായതുകൊണ്ടു, അതിൽനിന്നു കിട്ടിയ പൈസ കൊണ്ട് ഞങ്ങൾ ബാറ്റും, ബോളും, സ്റ്റമ്പും, ഗ്ലൗസും ഒക്കെ അടങ്ങുന്ന നല്ലൊരു ക്രിക്കറ്റ് കിറ്റ് വാങ്ങി, അത് വെച്ചാണ് ഞങ്ങൾ എല്ലാ കുട്ടികളും സ്കൂളിൽ ക്രിക്കറ്റ് കളിച്ചിരുന്നത്.ഞങ്ങളുടെ ഈ പ്രവർത്തി മറ്റു കുട്ടികൾക്കും ഇഷ്ടമായി, ഇത് തുടരാൻ അവർ ഞങ്ങളെ പ്രോഹുത്സാഹിപ്പിക്കുകയും, സഹായിക്കുകയും ചെയ്തു. ഞങ്ങൾ പോലും അറിയാതെ ഞങ്ങൾ അവിടത്തെ റോബിൻഹുഡുകളായി മാറുകയായിരുന്നു . പക്ഷെ ഞങ്ങളുടെ പ്രതീക്ഷകൾ ആസ്ഥാനത്താക്കി വൈകാതെ ഹിന്ദു ആ പദ്ധതി നിർത്തി.
അതിനുശേഷം കുറച്ച് കൂട്ടുകാർ കാറ്റെറിംഗിനും മറ്റും പോവാൻ തൊടങ്ങി. എല്ലാ ന്യായറാഴ്ചയും വൈകീട്ട് അവരുടെ കയ്യിൽ 500 രൂപ ഇണ്ട്. അതിന് അവർ നമക്ക് കൊള്ളിം ബോട്ടിയും, ലൈമും ഒക്കെ വേടിച്ചു തരും.മറ്റുചിലർ ചില അല്ലറ ചില്ലറ പാർട്ട് ടൈം ഒക്കെ ചെയ്ത് ചെറിയ പൈസ സമ്പാദിക്കാനും തൊടങ്ങി. ഒറ്റ ദിവസം കൊണ്ട് 500രൂപ എന്റെ മനസ്സിലും ലഡു പൊട്ടിച്ചു. വീട്ടിൽ കാറ്റെറിംഗിന്റെ കാര്യം പറഞ്ഞതോടെ, എന്നെ അപ്പനും അമ്മയും തിന്നില്ല എന്ന് മാത്രം. “നിനക്ക് ഇപ്പൊ എന്തിനാ പൈസ, ഇവിടെ എല്ലാം കിട്ടുന്നില്ലേ, വീടിന്റെ അന്തസ്സ് നീ തൊലക്കുവോ” ഇങ്ങനെ ഒരു പീഡനകാരനോട് എന്നപോലെ അവരുടെ കടുത്ത ആക്രോശം. അത് മറികടന്നു കാറ്റെറിംഗിന് പോവാമെന്നുവെച്ചാൽ തന്നെ തൃശൂർ, എറണാംകുളം ജില്ല എല്ലാതെ വെല്ലോടത്തും പോവേണ്ടി വരും വീട്ടുകാരുടെ കണ്ണ് വെട്ടിക്കാൻ. അതുകൊണ്ട് ഞാനാ ഉദ്യമം ഉപേക്ഷിച്ചു.അദ്ധ്വാനിച്ച് പണം സമ്പാദിക്കണം എന്ന എന്റെ ആഗ്രഹത്തിന് എന്റെ അപ്പനും അമ്മയും തുരങ്കം വെച്ചു. അക്കാലത്ത് പാവപെട്ട എന്റെ പല കൂട്ടുകാരുടെ കയ്യിലും പണി എടുത്ത പൈസ ഉണ്ടായിരുന്നു. മോശമല്ലാത്ത ചുറ്റുപാടിൽനിന്നു വരുന്ന ഞങ്ങൾ കുറച്ച് പേരുടെ പോക്കറ്റ് കാലിയും. പക്ഷെ ഞങ്ങൾ തമ്മിൽ പാവപ്പെട്ടവൻ, പണക്കാരൻ അങ്ങനെ ഒരു വിവേചനം ആരും കാട്ടിയിരുന്നില്ല . കട്ട സുഹൃത്തുക്കൾ -എന്തിനും ഏതിനും എല്ലാരും ഒരുമിച്ച്.എപ്പോഴും കറക്കം, ഫുഡടി, ബീച്ച് – സ്നേഹമാണഖിലസാരമൂഴിയിൽ എന്ന റോളിൽ അങ്ങനെ എല്ലാവരും മുന്നോട്ട് പോയി.
തുടരും….
നിയമപരമായ മുന്നറിയിപ്പ് : ഇത് വീട്ടിലോ സ്കൂളിലോ പരീക്ഷിക്കരുത്..
N.B :എന്റെ വളരെ സീരിയസ് ആയിട്ടുള്ള കഥകൾ വായിച്ച് കുറേ ചിരിച്ചു എന്നും , ഇനിയും കുറെ ചിരിക്കണം എന്ന് പറഞ്ഞവൾക്ക് സമർപ്പിക്കുന്നു.. 🙏
©2020 robusta
azhimathi !!!
LikeLiked by 1 person
😬
LikeLiked by 1 person