ജീവന്റെ കിത്താബ്..

ജീവിതത്തിൽ ഒരേ ഒരു യാഥാർത്യമെ ഉളളൂ, അത് മരണമാണ്. ജനനം പോലും ഇന്ന് സാങ്കേതിക തികവുകൊണ്ട് നമുക്ക് പ്രവചിക്കാൻ സാധിക്കും, പക്ഷെ മരണം നിനയ്ക്കാത്ത വേളയിൽ, പ്രതീക്ഷിക്കാത്ത രൂപത്തിൽ നമ്മെ പുൽകുന്നു.മരണമില്ലാത്ത അമർത്യതയുടെ ഒരു ലോകം കെട്ടിപ്പെടുക്കാൻ നെട്ടോട്ടമോടുകയാണ് മാനവകുലം, എന്നാൽ ചിലരുടെ കഥ വ്യത്യസ്തമാണ്. നിരന്തരമായ സഹനവും, വേദനയും, ഒറ്റപ്പെടലും, ദാരിദ്ര്യവും, ദുഖങ്ങളുമെല്ലാം ചിലരെ ജീവിതം വിട്ടു മരണത്തിലേക്ക് ആകർഷിച്ചിട്ടുണ്ട്.ചിലർ ഒരു നിമിഷംകൊണ്ട് എല്ലാം അവസാനിപ്പിക്കുന്നു, ആത്മഹത്യ. മറ്റുചിലർക്ക് അതിനു ഭയമാണ് അഥവാ അതിനുള്ള കെല്പില്ല.

ആത്മഹത്യാ പാപമാണോ?. നിങ്ങളൊരു വിശ്വാസിയാണെങ്കിൽ അത് പാപവും. അവിശ്വാസിയാണെങ്കിൽ വെറുമൊരു അന്ത്യവുമാണത്.ഒട്ടു മിക്ക മതഗ്രന്ഥങ്ങളും ജീവന്റെ വിലയെ പറ്റിയും, മരണാന്തരജീവിതത്തെ പറ്റിയും പഠിപ്പിക്കുന്നു. അതിനാൽ ഒരു വിശ്വാസിക്ക് ആത്മഹത്യാ നിത്യനരകം നേടികൊടുക്കുന്ന ഒന്നാണ് .എന്നാൽ ജീവിച്ചിരിക്കുന്ന വേളയിൽ അവരെ സഹായിക്കാനോ, ജീവിതത്തിലേക്ക് പിടിച്ചു കയറ്റാനോ ഈ കൂട്ടരൊന്നും പലപ്പോഴും കാണില്ല. പിന്നെന്തിനാണ് ഈ കൂട്ടർ ആത്മഹത്യക്ക് ശേഷം അവരെ വിധികുന്നത്?. അതുപോലെ തന്നെ ആത്മഹത്യ ചെയ്യുന്നവർ ഭീരുക്കളാണെന്ന് പരക്കെ ഒരു ആക്ഷേപമുണ്ട്. എന്നാൽ അങ്ങനെ അല്ല. ആത്മഹത്യാ ചെയ്യാൻ നല്ല ധൈര്യം വേണം, സഹനശക്തി വേണം. അവർ ഭീരുക്കളല്ലാ മറിച്ച് പ്രതീക്ഷ മരവിച്ചുപോയവരാണ്, വീണുപോയപ്പോൾ കൈത്താങ്ങിനു ആരുമില്ലാതെ പോയവരാണ്.അതുകൊണ്ട് തന്നെ ഇവിടെ നടക്കുന്ന ഓരോ ആത്മഹത്യക്കും അറിഞ്ഞോ അറിയാതെയോ നമ്മളോരോരുത്തരും ഉത്തരവാദികളാണ്.ഇവിടെ മനുഷ്യന് ആന്നമുണ്ടാക്കുന്ന കർഷകൻ,പ്രകൃതിദുരന്തങ്ങളും മറ്റും ഉണ്ടായി കൃഷിനാശം സംഭവിച്ചു പടുകുഴിയിൽ വീണ് കിടക്കുമ്പോൾ, നമ്മുടെ അധികാരപ്പെട്ടവർ അവരെ പെരുവഴിയിലേക്കും ആത്മഹത്യയിലേക്കും തള്ളിവിടുന്നു എന്നാൽ കാട്ടുകള്ളന്മാർക്കും കൊള്ളക്കാർക്കും അവർ എല്ലാ ഇളവുകളും കൊടുക്കുന്നു. ഈ ആത്മഹത്യകൾ യഥാർത്ഥത്തിൽ ആത്മഹത്യകളാണോ, മറിച്ച് കൊലപാതകമല്ലേ?

തനിക്ക് ജയിക്കാൻ പറ്റാത്ത ഒന്നിനെ കൊലചെയ്യാൻ ഒരാൾ തീരുമാനിക്കുമ്പോൾ അയ്യാൾ സ്വയം ആത്മഹത്യ ചെയുകയല്ലേ ചെയുന്നത്.ഒരാളുടെ ജീവനെടുക്കാൻ ആർക്കാണ് ഇവിടെ അധികാരം? അങ്ങനെ ചെയ്യുമ്പോൾ, കൊല ചെയ്യുന്ന ആൾ യഥാർത്ഥത്തിൽ ജയിക്കുന്നുണ്ടോ?.ചെഗുവേരയുടെ വാക്കുകളാണ് മനസ്സിൽ വരുന്നത്. അത് തന്നെയാണ് ഇതിനുള്ള ഉത്തരവും.

“നിങ്ങൾക്കെന്നെ കൊല്ലാം

പക്ഷേ തോല്പിക്കാനാവുകയില്ല ”

ഇവിടെ ജീവനോടെ ഇരിക്കുന്നവരെല്ലാം ജീവനുള്ളവരാണോ?. അനീതിയും, അക്രമവും കണ്ട്, നിങ്ങൾ മൗനം പാലിക്കുകയാണെങ്കിൽ, നിങ്ങൾ അക്രമികളുടെ പക്ഷത്താണ് . നിങ്ങൾ സ്വയം ജീവച്ഛവങ്ങളായി മാറുകയാണ്.

” ധീരൻ ഒരിക്കലേ മരിക്കൂ, ഭീരു ഒരായിരം പ്രാവശ്യം ചത്തുപ്പിഴക്കും”

എല്ലാ മരിച്ചുപോയവരും യഥാർത്ഥത്തിൽ മരിച്ചുപോയവരാണോ? ജീവിതത്തിൽ നന്മ മാത്രം ചെയ്ത് കടന്നുപോകുന്നവർ മരിച്ചാലും ജീവിക്കുന്നു. അവയവദാനം ചെയ്തവർ അവരുടെ ജീവനെ മരണത്തിനു ശേഷവും നിലനിർത്തുന്നു. അതുപോലെ തന്നെ വീരമൃത്യു പ്രാപിച്ചവർക്ക് മരണം വിജയമാണ്, മഹത്വരമാണ്.

വധശിക്ഷ കൊലപാതകമാണോ?. അതർഹിക്കുന്ന ഒരാൾക്ക്‌ അത് വിമോചനമാണ്. തിരുത്താനാവാത്തവിധം തെറ്റുകളിലൂടെ സ്വയം മരിച്ചുകൊണ്ടിരിക്കുന്ന അയ്യാളുടെ ആത്മാവിന്ന് അത് സ്വാതന്ത്ര്യവും, അയ്യാളുടെ സാനിധ്യം മൂലം മരിച്ചുജീവിക്കുന്നവർക്ക് ഒരു പുനർജ്ജന്മവുംകൂടിയാണത്.

ദയാവധം ശരിയോ തെറ്റോ?.ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും നഷ്ടപെട്ട് , ജീവിതം ഒരു വേദനമാത്രമായി, മുന്നോട്ടു പോവും തോറും ആ വേദനയുടെ കാഠിന്യം കൂടുന്ന അവസ്ഥയിൽ ജീവിക്കുന്ന ഒരാളോടു ചെയ്യുന്ന നീതിയല്ലേ ദയാവധം. മറിച്ചും അഭിപ്രായങ്ങളുണ്ടാകാം. ഇതിനെകുറിച്ചോർക്കുമ്പോൾ പെട്ടെന്ന് മനസിലേക്ക് കടന്ന് വരുന്ന ഒരു രംഗമുണ്ട്. താളവട്ടം എന്ന സിനിമയിൽ, അവസാന രംഗത്തിൽ നെടുമുടി വേണുചേട്ടന്റെ കഥാപാത്രം സോമൻചേട്ടന്റെ കഥാപാത്രത്തോട് പറയുന്ന വാക്കുകൾ.

“തിന്ന ചോറിനു ഞാൻ നന്ദി കാണിക്കണ്ടേ..So I did it for you…നിങ്ങൾക്ക് വേണ്ടി ഞാൻ അവനെ കൊന്നു…

ജീവനിലാതെ ജീവിക്കുന്ന വിനുവിനെ ആർക്കും ആവശ്യമില്ല .. So I did it for him… അവനുവേണ്ടി ഞാൻ അവനെ കൊന്നു..

ഉണ്ണിയേട്ടാ എന്ന് വിളിക്കാത്ത വിനുവിനെ എനിക്കാവശ്യമില്ല.. So I did it for myself.. എനിക്കുവേണ്ടി ഞാൻ അവനെ കൊന്നു… out of love… out of love!!”

©2020 robusta

Published by Jimmy John

After a long term of boredom becoming a boredom. I think it's time to show up. A young lad who gave upon impressing people, instead loves to share, express and communicate those raw thoughts and vague imaginations with all readers, friends and folks.

17 thoughts on “ജീവന്റെ കിത്താബ്..

Leave a comment

Design a site like this with WordPress.com
Get started